Sunday, July 10, 2011

ചോദ്യങ്ങള്‍



തടവറകളുടെ അരുകില്‍ നിന്നും
സ്വാതന്ത്ര്യം സ്വപ്‌നം കാണുന്നവര്‍
ഏകാന്തതയുടെ ജീവപര്യന്തത്തെ
ഓര്‍മ്മിക്കുന്നതേയില്ല.

ചങ്ങല മുറുകിയ വ്രണങ്ങളില്‍ നിന്നും
ഈച്ചകളുടെ ചിറകൊച്ചകള്‍

വാതില്‍ കൊട്ടിയടക്കുന്ന
ആതുരാലയങ്ങള്‍

മുറിഞ്ഞ നെഞ്ചില്‍ നിന്നും
ഇന്നലെയുടെ പ്രാര്‍ഥനകള്‍

ചുവരില്‍
ഋതുഭേദങ്ങളൊഴിഞ്ഞ
മരവിച്ച കലണ്ടര്‍

ശൂന്യത ബാക്കിയാക്കി
കൂരിരുട്ടിന്റെ പകലുകള്‍...

നിനക്കോ, കീഴടക്കാന്‍
ആസക്തിയുടെ ചക്രവാളങ്ങള്‍

എല്ലാം മറക്കാന്‍
ലഹരിയുടെ ഉത്സവം
ഉന്മാദത്തിന്റെ അലര്‍ച്ച
സാന്ത്വനത്തിന്റെ തലോടല്‍
സൗഹൃദങ്ങളുടെ തണല്‍

എന്നിട്ടും ശമനമില്ലെങ്കില്‍
ഒറ്റക്കിരുന്നുള്ള തേങ്ങല്‍

ഇവിടെ നഗരം
വിശന്നു വിഴുങ്ങാനടുക്കുമ്പോള്‍
ജീവിതം നെഞ്ചോടടുക്കി
ഞാന്‍ നിര്‍ത്താതെ പായുന്നു

ഇതിനിടയിലെപ്പോള്‍
ഒറ്റക്കിരിക്കും
നിന്നെയോര്‍ക്കും
മിഴിനീരൊഴുക്കും

Monday, July 4, 2011

ശിക്ഷയും വിധിയും




തുറുങ്കില്‍ക്കിടക്കുമ്പോള്‍
ഒരേ സമയം
ഒരു സ്വപ്‌നം കണ്ടതിനാവും
ഗളച്ഛേദത്തിനുത്തരവുണ്ടായത്‌

ഴികള്‍ക്കിടയിലൂടെ
നൂഴ്‌ന്നിറങ്ങാനാവുമെങ്കില്‍

മുറ്റത്തെ ഒറ്റമരം കയറി
ആകാശം തൊടാം

പൂര്‍വപാതകളിലൂടോടി
കാത്തുനില്‍ക്കുന്ന
അവസാനകപ്പലില്‍ക്കയറാം

ഓര്‍മ്മകളെ വകഞ്ഞ്‌
അഗ്നിപര്‍വതങ്ങളില്‍
അഭയം തിരയാം

മൗനം മുറുക്കി
ആത്മഹത്യ ചെയ്യാം

മുദ്രാവാക്യം നിലച്ച
തെരുവുകളില്‍ ഭ്രാന്തനാവാം

ചോര കട്ടപിടിച്ച
ഇന്നലെകളുടെ ഭിത്തിയില്‍
വാലു മുറിക്കാത്ത പല്ലിയാവാം

എങ്കിലുമിതിനുള്ളിലെ
പൊള്ളിക്കുമേകാന്തതയില്‍
ജീവിതം വിതക്കാനാവുന്നുണ്ടല്ലോ...

രണ്ടു ധ്രുവങ്ങളിലെങ്കിലും
സ്വപ്‌നങ്ങളെങ്കിലും
നമുക്കു കൊയ്യാന്‍
ബാക്കിയാവുന്നുണ്ടല്ലോ...