Tuesday, November 29, 2011

അവസാനം















എല്ലാ പൂക്കളും
പുഴകളും
സന്ധ്യകളും
മേഘങ്ങളും
നക്ഷത്രങ്ങളും
മരങ്ങളും
പുല്‍ച്ചെടികളും
ഇപ്പോള്‍
വിട്ടകന്നതേയുള്ളൂ...

ആകാശത്തിന്റെ 
മരണവും
സമുദ്രത്തിന്റെ
തിരോധാനവും
നിമിത്തങ്ങള്‍
മാത്രമായിരുന്നു.

ഇവിടെയീ
ദിശാസൂചിയുടെ
ചെരുവിലായിരുന്നു
നമ്മുടെ പ്രാവുകള്‍,
ഇത്തിരി മുമ്പേ
കൂടുകള്‍ ഭേദിച്ച്
സ്വതന്ത്രരായി

പറക്കാന്‍ 
ആകാശമില്ലാതെ
അവരെന്തു ചെയ്യാന്‍

ചിറകുകള്‍
അഗ്നിപര്‍വതങ്ങളില്‍
ഹോമിച്ച്
കരിഞ്ഞ ഉടലോടെ
എന്റെ സ്വര്‍ഗം
തിരഞ്ഞു വന്നു.

അല്പം മുന്‍പല്ലേ
ഞാനും ഇവിടെ നിന്നു
നിഷ്‌കാസിതനായത്.

ഇനിയുടല്‍
കരിഞ്ഞാല്‍
എനിക്കും
അവര്‍ക്കൊപ്പം ചേരാം.

വസന്തത്തിന്റെ
തീന്‍മേശകള്‍
ശൂന്യമായിക്കഴിഞ്ഞു.

ഇനി ഋതുഭേദങ്ങളില്ല
രാപ്പകലുകളില്ല
ഓര്‍മ്മകളോ 
സ്വപ്നങ്ങളോ ഇല്ല

എരിഞ്ഞമര്‍ന്നതൊന്നും
തിരിച്ചെത്താനിടയില്ല
ചാരക്കൂമ്പാരങ്ങളില്‍
നിന്നു ചിറകുകളോ
ആകാശം തന്നെയോ
പൊന്തി വന്നേക്കില്ല

എങ്കിലും 
ഉറവ വറ്റാത്ത
കണ്ണുകളില്‍ നിന്നും
കാലദേശങ്ങള്‍ കടന്ന്
ഒരു നീര്‍ത്തുള്ളി
നമുക്കിടയിലെ
മൗനത്തിലേക്ക്
കിനിഞ്ഞിറങ്ങും

അതിന്റെ 
പൊള്ളുന്ന തണുപ്പില്‍
ഞാനോ നീയോ
പിടഞ്ഞെണീറ്റേക്കാം...

1 comment: